Monday, June 1, 2009

ലളിതകള്‍ - 2

അടുത്തത്‌ സിംഹിക.

ലളിതകളിൽ ഏറ്റവും ശ്രേഷ്ഠമായത്‌, കിർമ്മീരവധത്തിലെ സിംഹികയാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു. അതിന്റേതായ ഗുണങ്ങളും കർമ്മങ്ങളും ഉദാത്തമായ നിലയിൽ തന്നെ ആവിഷ്ക്കരിയ്ക്കുന്നതിന്ന് കോട്ടയത്ത്‌ തമ്പുരാന്ന് കഴിഞ്ഞിട്ടുണ്ട്‌.
മഹാഭാരതത്തിലെ ചില കഥാഭാഗങ്ങളെ വികസിപ്പിച്ചെടുത്താണ്‌ തമ്പുരാൻ തന്റെ ആട്ടക്കഥകൾക്ക്‌ ഇതിവൃത്തങ്ങൾ തയ്യാറാക്കിയിരിയ്ക്കുന്നത്‌. ആവശ്യമെന്ന് തോന്നുന്നേടങ്ങളിൽ, ഇതിഹാസത്തിൽ അത്രതന്നെ ഊന്നൽ കൊടുക്കാത്തതായ സംഭവങ്ങൾ കൂടുതൽ വിസ്തരിച്ചും, ചിലപ്പോൾ കഥാപാത്രങ്ങളെ സൃഷ്ടിച്ച്‌ ചേർത്തും ആട്ടക്കഥയേ വേണ്ടതുപോലെ പരിഷ്ക്കരിച്ചെടുത്തിട്ടുണ്ട്‌.

ചൂതിൽ തോറ്റ്‌ സ്വന്തം രാജ്യവും, ഐശ്വര്യങ്ങളും നഷ്ടപ്പെട്ട പാണ്ഡവർ, പാഞ്ചാലിയോടും കുറേ ബ്രാഹ്മണരോടും കൂടി കാട്ടിൽ അലയുന്ന സമയത്താണ്‌ കിർമ്മീരവധത്തിലെ കഥകൾ നടക്കുന്നത്‌. ആ കാലത്ത്‌ ഒരിയ്ക്കൽ, ശാർദ്ദൂലൻ എന്ന രാക്ഷസൻ അർജ്ജുനനോടേറ്റുമുട്ടുകയും, ആ യുദ്ധത്തിൽ മരണമടയുകയും ചെയ്യുന്നു. ഇതിൽ ദുഃഖിതയായ ശാർദ്ദൂലപത്നി സിംഹിക, പാണ്ഡവപത്നിയായ ദ്രൗപദിയെ അപഹരിച്ച്‌ സ്വന്തം ജ്യേഷ്ഠന്ന് കാഴ്ചവെയ്ക്കാൻ നിശ്ചയിയ്ക്കുന്നു. അതിന്നായി ലളിതയായിത്തീർന്ന്, പാഞ്ചാലീസമീപത്ത്‌ വന്ന്, വശ്യവാക്കുകളെ കൊണ്ട്‌ അവളേ ആകർഷിച്ച്‌ കുറേ ദൂരത്തേയ്ക്ക്‌ കൊണ്ടുപോകുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അപകടം മണത്തറിഞ്ഞ പാഞ്ചാലി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നു. അപ്പോൾ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന സിംഹിക അവളെ ബലാൽ എടുത്തുകൊണ്ടുപോകുന്നു. പേടിച്ച്‌ വിലപിയ്ക്കുന്ന പാഞ്ചാലിയുടെ കരച്ചിൽ കേട്ട്‌ അവിടെയെത്തുന്ന സഹദേവൻ പാഞ്ചാലിയെ രക്ഷിയ്ക്കുകയും, സിംഹികയുടെ മൂക്കും മുലയും ചെവിയുമരിഞ്ഞ്‌ വിരൂപയാക്കുകയും ചെയ്യുന്നു.

സിംഹികയും രാക്ഷസകുലജാതതന്നെയാണ്‌. അതിനാൽതന്നെ അവൾ ഘോരരൂപിയും, ക്രൂരസ്വഭാവമുള്ളവളും, മായാവിയുമാണ്‌. ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ശ്ലോകത്തിൽ ഈവക കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.

'ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥ ക്രോധസംഘൂർണ്ണിതാഭ്യാം
ചക്ഷുർഭ്യാമുദ്വമന്തീ സ്മരഹരനിടിലോദ്ഭ്രാന്തബർഹിശിഖാഭാം
ഭ്രാമ്യജ്ജ്യോതിഷ്കണാളീം ഘടനഝടഝടാദംഷ്ട്രികാ സിംഹികേതി
ഖ്യാതാസഹരൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭ്ഭൂൽ'
(അപ്പോൾ സിംഹികാ എന്ന പ്രസിദ്ധയായ രാക്ഷസി, ഭർത്താവിന്റെ (ശാർദ്ദൂലന്റെ) വധത്തെ കുറിച്ച്‌ പലരും പറഞ്ഞുകേട്ടിട്ട്‌, കോപം കൊണ്ട്‌ ഉരുട്ടിമിഴിച്ച കണ്ണുകളിൽനിന്ന്, കാമാന്തകന്റെ നെറ്റിയിൽ നിന്ന് തെറിച്ച തീജ്വാലയുടെ ശോഭയുള്ള പാറിപ്പറക്കുന്ന തീപ്പൊരികളുടെ സമൂഹത്തെ പുറത്തുവിട്ടുകൊണ്ട്‌, കൂട്ടിമുട്ടി ഝടഝടാ എന്നു ശബ്ദിയ്ക്കുന്ന ദംഷ്ട്രകളോടുകൂടിയവളായിട്ട്‌, സഹിയ്ക്കാൻ കഴിയാത്ത പരുഷവാക്കുകൾ പറഞ്ഞുകൊണ്ട്‌ ചാടിപുറപ്പെട്ടു.)

കഥാപാത്രത്തിന്റെ രൂപവും, ഭാവവും വ്യക്തമാക്കുന്ന ഒരു ശ്ലോകമാണിതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.

വേഷം പെൺകരി തന്നെ. തിരനോക്ക്‌, അടന്തവട്ടം മുതലായവ ശൂർപ്പണേഖയ്ക്ക്‌ പറഞ്ഞതുപോലെത്തന്നെയാണ്‌. പഞ്ചാരിവട്ടത്തിന്ന് ശേഷം, പീഠത്തിലിരുന്ന് ക്ഷീണം തീർക്കുന്നതിന്നിടയിൽ പെട്ടെന്ന് ഭക്ഷണം തേടിപ്പോയ ഭർത്താവ്‌ തിരിച്ചെത്തിയിട്ടില്ലെന്നോർത്ത്‌ അന്വേഷിച്ചിറങ്ങുന്നു. വഴിയിൽ വെച്ച്‌, വഴിപോക്കർ സംസാരിയ്ക്കുന്നത്‌ ശ്രദ്ധിച്ചപ്പോൾ, തന്റെ ഭർത്താവ്‌ പാണ്ഡവരിൽ ഒരുവനായ അർജ്ജുനനുമായി ഏറ്റുമുട്ടിയെന്നും, ആ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നും മനസ്സിലാക്കുന്നു. അപ്പോഴാണ്‌ അവൾ കാമാന്തകനായ ശിവന്റെ നെറ്റിയിൽ നിന്ന് തെറിച്ച തീജ്വാലയുടെ ശോഭയോടു കൂടിയ, പാറിപ്പറക്കുന്ന തീപ്പൊരികളുടെ സമൂഹത്തെ പുറത്തുവിട്ടുകൊണ്ടിരിയ്ക്കുന്ന കണ്ണുകളോടും കൂട്ടിമുട്ടി 'ഝടഝടാ' എന്ന് ശബ്ദിയ്ക്കുന്ന ദംഷ്ട്രകളോടും കൂടിയവളായിത്തീരുന്നത്‌. തുടർന്ന് നാലാമിരട്ടിയെടുത്ത്‌ കലാശിച്ച്‌ ഒരു വിചാരപദമാടുന്നു. ഈ പദത്തിൽ ഭർത്തൃഘാതകരായ പാണ്ഡവരെ ഒരു പാഠം പഠിപ്പിയ്ക്കണമെന്നും, അതിന്നുള്ള ഉപായമായി അവരുടെ അഞ്ചുപേരുടേയും കൂടി പത്നിയായ പാഞ്ചാലിയെ അപഹരിച്ച്‌ തന്റെ ജ്യേഷ്ഠനായ കിർമ്മീരന്ന് കാഴ്ചവെയ്ക്കുകയും ചെയ്യണമെന്ന് നിശ്ചയിയ്ക്കുന്നു. തുടർന്ന് ആലോചിച്ചപ്പോൾ, തന്റെ ഘോരമായ രൂപം, ഈ ദൗത്യനിർവ്വഹണത്തിന്ന് യോജിച്ചതല്ലെന്ന് തിരിച്ചറിയുന്നു. അതിനാൽ മായ കൊണ്ട്‌ ഒരു സുന്ദരീ-ലളിത-രൂപം ധരിച്ച്‌ പാഞ്ചാലിയെ സമീപിയ്ക്കുകയാണ്‌ ഉചിതമെന്ന് തീരുമാനിയ്ക്കുന്നു. അങ്ങിനെ മായ കൊണ്ട്‌ വേഷം മാറിയതായി നടിച്ച്‌, ലളിതയുടെ സ്തോഭത്തിൽ മറയുന്നു.

അടുത്തരംഗത്തിൽ മിനുക്കിലുള്ള ലളിത പ്രവേശിയ്ക്കുന്നു. താണുനിന്ന്, ശൃംഗാരം നടിച്ച്‌, ശിരോവസ്ത്രത്തിന്റെ തുമ്പുകൾ രണ്ടുകയ്യിലും പിടിച്ച്‌, മുദ്രാഖ്യ മുദ്രകൾക്കിടയിൽ പിടിച്ച്‌ ചിരിച്ച്‌ പുരികമിളക്കിക്കൊണ്ടാണ്‌ പ്രവേശം. പതിഞ്ഞ 'കിടതകധിംതാ'മിലുള്ള ആ പ്രവേശത്തിൽ തന്നെ ചുറ്റുപാടും നോക്കുന്ന നോട്ടത്തിൽ കൂടിയും മറ്റും തന്റെ 'കള്ളലക്ഷണം' അവൾ വ്യക്തമാക്കുന്നുണ്ട്‌. തുടർന്ന് അടന്ത താളത്തിൽ നവരസരാഗത്തിലുള്ള 'നല്ലാർക്കുലം' എന്ന പദം തുടങ്ങുന്നു. പല്ലവിയും അനുപല്ലവിയും പതിഞ്ഞകാലത്തിലുള്ളതാണ്‌. ചരണങ്ങൾ മുറുകിയതാണെന്ന് പറയാം. അതായത്‌ പല്ലവിയും, അനുപല്ലവിയും 56 അക്ഷരകാലത്തിലും, ചരണങ്ങൾ 14 അക്ഷരകാലത്തിലുമാണ്‌.

പദം തുടങ്ങുമ്പോൾ നോക്കിക്കാണലാണ്‌ ആദ്യമായിട്ടുള്ളത്‌. കഥകളിയിലെ ഒരു ചടങ്ങാണ്‌ നോക്കിക്കാണൽ. വിഭാവം, അനുഭാവം വ്യഭിചാരി എന്നിവയുടെ വേണ്ടതുപോലെയുള്ള സംയോഗം കൊണ്ടാണ്‌ രസനിഷ്പത്തി ഉണ്ടാകുന്നതെന്ന് പ്രസിദ്ധമാണല്ലോ. അതിൽ വിഭാവം, ആലംബനമെന്നും ഉദ്ദീപകമെന്നും രണ്ടുതരത്തിലുണ്ട്‌. ശൃംഗാരരസത്തിൽ നായകനെ സംബന്ധിച്ചിടത്തോളം നായികയും, നായികയെ സംബന്ധിച്ചിടത്തോളം നായകനും ആലംബനവിഭാവങ്ങളാണ്‌. അതുപോലെ വീരരസത്തിൽ 'ജേതവ്യ'നാണ്‌ ആലംബനവിഭാവം. ഇതുപോലെ എല്ലാ രസത്തിന്നും ആലംബനത്തെ പറയുന്നുണ്ട്‌. ഈ ആലംബനത്തെ പ്രതിഷ്ഠിയ്ക്കുകയാണ്‌ നോക്കിക്കാണൽ കൊണ്ടുദ്ദേശ്ശിയ്ക്കുന്നത്‌. ആലംബനത്തിന്റെ സ്വഭാവത്തിനനുസരിച്ച്‌ നോക്കിക്കാണലിന്റെ ചടങ്ങുകളും മാറിമാറി വരുന്നു. ആവിഷ്ക്കരിയ്ക്കാനുദ്ദേശ്ശിയ്ക്കുന്ന രസത്തിന്റെ ആലംബനത്തെ വ്യക്തവും, ശക്തവും ആയി പ്രതിഷ്ഠിയ്ക്കാൻ സാധിച്ചാൽ അദ്ധ്വാനത്തിന്റെ പകുതി തീർന്നു. രസാവിഷ്ക്കാരം പിന്നെ താരതമ്യേന എളുപ്പമാണ്‌. നോക്കിക്കാണുന്നതിന്നുള്ള പ്രാധാന്യം ഇതാണ്‌. രണ്ട്‌ താളവട്ടം കൊണ്ടാണ്‌ ഇവിടെ അത്‌ നടക്കുന്നത്‌. ആദ്യം സിംഹിക ആലംബനവിഭാവത്തിന്റെ-പാഞ്ചാലിയുടെ-മുഖത്ത്‌ നോക്കി ഭംഗി നടിച്ചതിന്ന് ശേഷം, ക്രമേണ താഴോട്ട്‌ നോക്കി പാദങ്ങൾ കണ്ട്‌, അതിന്റെ ഭംഗി നടിയ്ക്കുന്നു. തുടർന്ന് മുകളിലേയ്ക്കു നോക്കി, രണ്ടാമത്തെ താളവട്ടത്തിന്റെ അവസാനത്തിൽ ക്രമേണ മുഖത്ത്‌ ദൃഷ്ടി ഉറപ്പിയ്ക്കുന്നു.

പതിഞ്ഞപദത്തിന്റെ വിപുലമായ സാദ്ധ്യതകൾ വേണ്ടതുപോലെ ചൂഷണം ചെയ്തുകൊണ്ടാണ്‌ 'നല്ലാർക്കുല'ത്തിന്റെ പല്ലവിയും അനുപല്ലവിയും ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്‌. 'സുന്ദരി' 'അല്ലണിക്കുഴലാൾ' എന്നീ മുദ്രകളുടെ ആവിഷ്ക്കാരം ശ്രദ്ധിച്ചാൽ ഇത്‌ മനസ്സിലാകുന്നതാണ്‌.

ഒരു രാജ്ഞിയെ മുഖസ്തുതിയും മറ്റും പറഞ്ഞ്‌, സ്വന്തം കാര്യം നേടുന്നതിന്ന് എങ്ങിനെ ഉപയോഗിയ്ക്കാമെന്ന് കൃത്യമായി അറിയുന്നവളാണ്‌ സിംഹിക. ആയത്‌ വളരെ സമർത്ഥമായ തന്നെ പ്രയോഗിയ്ക്കുന്നതിന്ന് വേണ്ട വാക്ചാതുരിയും അവൾക്കുണ്ട്‌. കോട്ടയത്ത്‌ തമ്പുരാന്റ രചനാ വൈഭവം ഇവിടെ വിളങ്ങുന്നത്‌ കാണാം. നീയാരാണ്‌ എന്നും, എന്തുകൊണ്ടാണ്‌ ഈ വനത്തിൽ നടന്നലയുന്നത്‌ എന്നും പാഞ്ചാലിയോട്‌ ചോദിയ്ക്കുന്നതിനോടൊപ്പം തന്നെ, താനൊരു ദേവസ്ത്രീയാണെന്നും, പേര്‌ 'ഗണികാ' എന്നാണെന്നും അവൾ വെളിപ്പെടുത്തുന്നു. തുടർന്ന് പാഞ്ചാലിയെ വശീകരിയ്ക്കുന്നതിന്നായി തന്റെ വാക്ചാതുരി അവൾ പുറത്തെടുക്കുന്നു. അവൾ പാഞ്ചാലിയെ ഉദ്ദേശിച്ച്‌ പ്രയോഗിയ്ക്കുന്ന സംബുദ്ധികൾ തന്നെ ശ്രദ്ധിയ്ക്കുക.

1. നല്ലാർക്കുലമണിയും മൗലിമാലേ = സുന്ദരീവർഗ്ഗം മുടിയിൽ ചൂടുന്ന മാലയായിട്ടുള്ളോളെ. സുന്ദരികളിൽ വെച്ച്‌ സുന്ദരിയായിട്ടുള്ളവളേ! എന്നർത്ഥം.
2. അല്ലണികുഴലാളേ = രാത്രിപോലുള്ള കറുത്തനിറത്തോടു കുടിയ അഴകാർന്ന മുടിയുള്ളവളേ!
3.ഹരിണാംഗോപമാനനേ = ചന്ദ്രന്‌ തുല്യമായ മുഖപ്രസാദത്തോടുകുടിയവളേ!
4. അരുണാംഭോരുഹദളനയനേ = ചെന്താമരയിതൾ പോലുള്ള കണ്ണുകളോടുകൂടിയവളേ!
5. ബാലേ = ബാലികയെന്നാണ്‌ മുദ്ര കാണിയ്ക്കുക. വാത്സല്യക്കൂടുതലാണ്‌ ഈ സംബോധനയിൽ നിറഞ്ഞ നിൽക്കുന്നത്‌.
6. മത്സഖീ = എന്റെ തോഴീ! അപ്പോഴേയ്ക്കും സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരിയ്ക്കുന്നു എന്നർത്ഥം.
7. മഹനീയതരഗുണശീലേ = എല്ലാവരാലും മാനിയ്ക്കപ്പെടുന്ന ഗുണങ്ങളും, സ്വഭാവവിശേഷങ്ങളുമുള്ളവളേ!
8. എടോ = തനിയ്ക്ക്‌ സമാനമായവരേയാണ്‌ അങ്ങിനെ വിളിയ്ക്കുക. സിംഹിക അത്രയ്ക്ക്‌ അടുത്തുകഴിഞ്ഞു എന്ന് നടിയ്ക്കുകയാണ്‌.
8. വത്സേ = വീണ്ടും വാത്സല്യാതിരേകം സൂചിപ്പിയ്ക്കുന്നു.
10. അമലേ = ഉള്ളിൽ കളങ്കമില്ലാത്തവളേ!
11. ഗതിജിതകളഭേ = നടത്തത്തിൽ ആനയേ ജയിച്ചവളേ!

ഏതൊരാൾക്കും ഈ സംബോധനകൾ കേട്ടാൽ, അത്‌ പ്രയോഗിയ്ക്കുന്ന ആളോട്‌ എന്തെന്നില്ലാത്ത പ്രതീതി തോന്നുമെന്നുള്ളതിന്ന് സംശയമൊന്നുമില്ല. അതുതന്നെയാണ്‌ സിംഹിക ഉദ്ദേശിയ്ക്കുന്നതും. ഇതുപോലെ പാഞ്ചാലിയെ സന്തോഷിപ്പിയ്ക്കുന്നതിന്ന് ഇനിയും പല തന്ത്രങ്ങൾ അവൾ പ്രയോഗിയ്ക്കുന്നുണ്ട്‌. ഉദാഹരണത്തിന്ന് താഴെ പറയുന്ന രണ്ട്‌ പ്രയോഗങ്ങൾ ശ്രദ്ധിയ്ക്കുക.

1. സിംഹിക പാഞ്ചാലിയോട്‌ പറയുകയാണ്‌,
'അല്ലലകന്നിതു അരികിൽത്തന്നെ
അല്ലണികുഴലാളേ കാൺകയാൽ നിന്നെ'

'നിന്നെ ഇപ്പോൾ നേരിൽ കണ്ടത്‌ ഹേതുവായി എന്നിലുള്ള അല്ലലുകളെല്ലാം തീർന്നു' എന്ന്.
(ഇത്‌ ഒരു കഥകളി ശൈലിയാണ്‌. നിരവധി സന്ദർഭങ്ങളിൽ ഈ പ്രയോഗം കാണാം.)

2. വീണ്ടും പറയുന്നു.
'ഹരിണാംഗോപമാനനേ! ആരും കൂടാതെ
അരുണാംഭോരുഹദളനയനേ! നീ പഴുതേ
ഹരിണാരികൾ വാണിടുമരണ്യത്തിലനുചിതേ
ചരണാംബുജംകൊണ്ടു ചരണം ചെയ്യരുതേ.'

'വരയൻപുലികൾ (ഹരിണാരികൾ) ധാരാളം വിഹരിയ്ക്കുന്ന ഈ ഒട്ടും ചേർച്ചയില്ലാത്ത (അനുചിതേ) വനാന്തർഭാഗത്ത്‌ നിന്റെ മനോഹരങ്ങളായ ഈ ചരണങ്ങളെകൊണ്ട്‌ ചവിട്ടി നടക്കരുതേ.'

തുടർന്ന് അന്യോന്യം സൗഹൃദം ഉണ്ടായതായി ഭാവിച്ച്‌, പാഞ്ചാലിയോട്‌ സ്വന്തം വൃത്താന്തങ്ങൾ മുഴുവനായി പറയാനാവശ്യപ്പെടുന്നു. ആ കഥാപാത്രത്തിന്റെ സംഭാഷണചാതുരി നോക്കൂ!

കഥകളിയുടെ നൃത്തസങ്കേതങ്ങൾക്ക്‌ ഇണങ്ങുന്നതരത്തിലുള്ള പദഘടനയാണ്‌ ഈ പദത്തിലുള്ളത്‌. ഒരു ഉദാഹരണം മാത്രം എടുത്തുപറയാം.
'അല്ലണികുഴലാളേ' എന്നിടത്തുള്ള ചിട്ട താഴെ പറയും പ്രകാരത്തിലാണ്‌.

സിംഹിക, രണ്ടടി പിന്നിലേയ്ക്ക്‌ മാറിനിന്ന്, അതിന്റെ ഇടതുഭാഗത്തു നിൽക്കുന്ന പാഞ്ചാലിയുടെ മുടി നോക്കിക്കാണുന്നു. അതിന്ന് ഒരു ക്രമമുണ്ട്‌. താഴോട്ടും മേലോട്ടും ഉഴിഞ്ഞു നോക്കുകയാണ്‌ ചെയ്യുന്നത്‌. ആ നോട്ടത്തിലൂടെ മുടിയുടെ നീളത്തിനെ ദ്യോതിപ്പിയ്ക്കും. നോട്ടം താഴോട്ടിറക്കുമ്പോൾ കൺതടമിളക്കി മുടിയുടെ കറുപ്പുനിറത്തേയും, ദൃഷ്ടി മേലോട്ടുയർത്തുമ്പോൾ കൃഷ്ണമണി വട്ടത്തിൽ ചുഴറ്റി മുടിയുടെ ചുരുളിച്ചയും സൂചിപ്പിയ്ക്കുന്നു. വിസ്താരഭയത്താൽ ഈ വിവരണം ഇവിടെ ചുരുക്കുന്നു.

തുടർന്ന് പാഞ്ചാലി തന്റെ വിവരങ്ങൾ ഒന്നൊഴിയാതെ സിംഹികയുടെ മുമ്പിലവതരിപ്പിയ്ക്കുന്നു. കണ്ടുമുട്ടിയിട്ട്‌ അധികസമയമായിട്ടില്ലെങ്കിലും, തന്റെ വിവരങ്ങളെല്ലാം വെളിപ്പെടുത്താൻ അവൾക്ക്‌ ഒട്ടും മടി തോന്നുകയുണ്ടായില്ല. അത്രത്തോളമൊരടുപ്പം പാഞ്ചാലിയ്ക്കു തോന്നിയിട്ടുണ്ടായിരിയ്ക്കണം.
ഇതുതന്നെയായിരുന്നു സിംഹികയുടെ ഉദ്ദേശവും. താൻ പറഞ്ഞത്‌ അതുപോലെ പാഞ്ചാലി അനുസരിയ്ക്കുമെന്ന് ബോദ്ധ്യമായ ഉടനെ അവൾ, ഈ സമീപവനത്തിൽ ഒരു ദുർഗ്ഗാക്ഷേത്രമുണ്ടെന്നും, അവിടെ ചെന്ന് പ്രാർത്ഥിയ്ക്കുന്ന സ്ത്രീകൾക്ക്‌ അഭീഷ്ടങ്ങളെല്ലാം സാധിയ്ക്കാറുണ്ടെന്നും പറയുന്നു. പല തരത്തിലുള്ള കഷ്ടതകൾ ഒന്നിനുപുറകെ മറ്റൊന്നായി അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന പാഞ്ചാലിയ്ക്ക്‌, അവയെല്ലാമൊഴിഞ്ഞുകിട്ടുകയെന്ന 'അഭീഷ്ടസിദ്ധി' ഉണ്ടാകുമെന്ന് തീർച്ചയാണല്ലോ. ആ വശത്തെ തൊട്ടുണർത്തി പാഞ്ചാലിയെ പ്രലോഭിപ്പിച്ച്‌ ദൂരേ കാട്ടിന്നുള്ളിലേയ്ക്ക്‌ നയിയ്ക്കുകയാണ്‌ ലളിതയുടെ ഉദ്ദേശവും. 'ഇഥം പ്രലോഭ്യ വചനൈരഥ യാജ്ഞസേനീം' എന്ന് കവിവാക്യം.

സ്വന്തം വാക്ചാതുരി കൊണ്ട്‌ ഇപ്രകാരം പാഞ്ചാലിയെ ബോദ്ധ്യപ്പെടുത്തി അവളുടെ കൈകോർത്തുപിടിച്ചു കൊണ്ട്‌ ('ഹസ്തേന ഹസ്തതലമാത്തസുഖം ഗൃഹീത്വാ' എന്ന് ശ്ലോകഭാഗം), ലളിത, കാട്ടിന്നുള്ളിലേയ്ക്കു പുറപ്പെടുന്നു. കാട്ടിന്നുള്ളിലെത്തിയപ്പോൾ അവൾ തന്റെ വശ്യവാക്കുകൾ വീണ്ടും പ്രയോഗിച്ചു തുടങ്ങി. നിർത്താതെ സംസാരിയ്ക്കുന്നതിനിടയ്ക്ക്‌, പരമാവധി ദൂരത്തേയ്ക്ക്‌ പാഞ്ചാലിയെ നയിയ്ക്കുകയാണ്‌ ലളിതയുടെ ഉദ്ദേശം. ചുറ്റുമുള്ള വനഭംഗി കാണിച്ചുകൊടുത്തുകൊണ്ട്‌, പ്രകൃതി മുഴുവൻ പാഞ്ചാലിയെ ആദരിച്ച്‌, സ്വീകരിയ്ക്കുകയാണോ എന്ന് തോന്നും എന്നുവരെ അവൾ പറഞ്ഞുവെയ്ക്കുന്നു. 'കണ്ടാലതി മോദമുണ്ടായിവരും' എന്ന് തുടങ്ങുന്ന കാംബോജിരാഗത്തിലുള്ള പ്രസിദ്ധമായ പദമാണിത്‌. സംഗീതാത്മകമായ പദഘടന കൊണ്ടും, കാവ്യാത്മകമായ രചനാവൈശിഷ്ട്യം കൊണ്ടും, കഥകളി ചടങ്ങുപ്രകാരമുള്ള നൃത്തങ്ങൾക്കുള്ള സാദ്ധ്യത കൊണ്ടും അതീവ ഹൃദ്യമായ ഈ പദം ഒന്ന് പരിശോധിയ്ക്കാം.

ഒന്നാം ചരണം :- മാർദ്ദവമുള്ളതും, കരിംപായൽ പോലെ ഭംഗിയുള്ളതുമായ മുടിയോടുകൂടിയവളേ! ഇതാ നോക്കൂ. കരിങ്കാർക്കൂട്ടത്തിനോടും, കൂരിരുട്ടിനോടും മത്സരിയ്ക്കാൻ യോഗ്യതയുള്ള നിന്റെ ഈ നീണ്ടിരുണ്ടു ചുരുണ്ട മുടി കണ്ട്‌ ഭ്രമിച്ച്‌ അനവധി വണ്ടുകൾ ഓടിയടുക്കുകയും കാര്യം മനസ്സിലായപ്പോൾ, ഹാ കഷ്ടം! നിരാശയോടെ മടങ്ങിപ്പോകയും ചെയ്യുന്നത്‌ കണ്ടോ?

രണ്ടാം ചരണം :- വണ്ട്‌ തുളച്ച മുളയിൽ കൂടി കാറ്റടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദം ശ്രുതിയാക്കി കുയിലുകൾ പാടുന്ന പാട്ട്‌ കേട്ടുവോ! ഈ സമയത്ത്‌ മന്ദമായടിയ്ക്കുന്ന കാറ്റേറ്റ്‌, തളിരുകളോടു കൂടിയ വള്ളികൾ ആടിക്കളിയ്ക്കുന്നത്‌ കണ്ടുവോ! ഇതെല്ലാം കണ്ടാൽ, ശ്രുതിയൊപ്പിച്ചുള്ള കുയിലുകളുടെ സംഗീതത്തിന്നനുസരിച്ച്‌, ലതകളാകുന്ന നർത്തകികൾ, തളിരുകളാകുന്ന വിരലുകളെ കൊണ്ട്‌ മുദ്രകൾ കാണിച്ച്‌ നൃത്തം വെയ്ക്കുകയാണോ എന്ന് സംശയം തോന്നുന്നില്ലേ!

മൂന്നാം ചരണം :- അല്ലേ കരിങ്കൂവളപ്പൂവിനെ പോലുള്ള കണ്ണുകളോടു കൂടിയവളേ! ചുറ്റും നിരനിരയായി നിൽക്കുന്ന കുരവക (ചെങ്കുറിഞ്ഞി) വൃക്ഷങ്ങളിൽ നിന്ന് കൊഴിഞ്ഞ്‌ വീണുകൊണ്ടിരിയ്ക്കുന്ന പൂക്കൾ, നിന്റെ കുറുനിരയിലതാ അങ്ങിങ്ങായി തങ്ങിനിൽക്കുന്നു. ഇത്‌ കണ്ടാൽ ഈ വനം നിന്നെ പൂവിട്ടാരാധിയ്ക്കയാണെന്ന് തോന്നുന്നില്ലേ!

ഈ പദത്തിനെ രണ്ട്‌ തരത്തിൽ സമീപിയ്ക്കാം. ഒന്ന്, പ്രമേയപരമായ സമീപനമാണ്‌. പാഞ്ചാലിയെ തന്റെ വാക്സാമർത്ഥ്യം കൊണ്ട്‌ പരമാവധി സന്തോഷിപ്പിയ്ക്കുകയും, അങ്ങിനെ അവളറിയാതെ കാട്ടിന്നുള്ളിലേയ്ക്കു കുറേ ദൂരം നയിച്ചുകൊണ്ട്‌ പോവുകയുമാണ്‌ സിംഹികയുടെ ലക്ഷ്യം. അത്‌ എത്ര ഫലവത്തായി ഈ പദത്തിൽ നിർവ്വഹിയ്ക്കപ്പെട്ടിരിയ്ക്കുന്നു, എന്ന് പറഞ്ഞറിയിയ്ക്ക വയ്യ. മാത്രമല്ല ശബ്ദഭംഗി കൊണ്ടും, അർത്ഥഭംഗി കൊണ്ടും വളരെ മനോഹരമായ ഒരു പദമാണിതെന്നും നിസ്തർക്കമാണ്‌.

അടുത്തത്‌ കഥകളിസംബന്ധിയായ ആ പദത്തിന്റെ രംഗപാഠങ്ങളുടെ പ്രയോഗങ്ങളാണ്‌. ഒന്നാം ചരണത്തിലെ വണ്ടുകളുടെ തിരിഞ്ഞുള്ളോട്ടം, രണ്ടാമത്തേതിൽ വള്ളികളുടെ നൃത്തം, മൂന്നാമത്തേതിൽ എതിരേൽക്കൽ എന്നിവ വർണ്ണിയ്ക്കുന്നേടത്ത്‌ കഥകളിയുടെ നൃത്താംശം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്നതായി കാണാം. ഒരു ഇരട്ടിയുടെ ഘടനയാണ്‌ ഇവിടത്തെ നൃത്തത്തിൽ അന്തർലീനമായിട്ടുള്ളത്‌. ഒരു നല്ല നടന്റെ കഴിവിന്റെ പരമാവധി ഉപയോഗിയ്ക്കേണ്ടിവരുന്ന ഒരു സന്ദർഭമാണിത്‌.

ക്രമേണ സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കുന്ന പാഞ്ചാലി മടങ്ങിപ്പോകാനൊരുങ്ങുന്നു. അപ്പോൾ ലളിത തടയുകയും, 'പെട്ടെന്ന് തിരിച്ചുപോയി, സ്വജനങ്ങളോടൊത്തൊരുമിച്ച്‌ ജീവിയ്ക്കാൻ ഇനി ഞാനനുവദിയ്ക്കയില്ലെ'ന്ന് പറയുകയും ചെയ്യുന്നു. തുടർന്ന്, 'കണ്ടാലതിഘോരമാകും ശരീരമിതു കണ്ടായോ' എന്ന് പറഞ്ഞ്‌, സ്വന്തം രൂപം വെളിപ്പെടുത്തുന്നു. പേടിച്ചരണ്ട പാഞ്ചാലി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിന്നിടയിൽ, ഭർത്താക്കന്മാരെ മാറിമാറി പേരെടുത്തുവിളിച്ച്‌ നിലവിളിയ്ക്കുന്നു. ഭർത്താക്കന്മാരഞ്ചു പേരേയും വെവ്വേറെ വിളിച്ച്‌ നിലവിളിയ്ക്കുന്ന ചരണങ്ങൾ ഈ പദത്തിലുണ്ട്‌. അരങ്ങത്ത്‌, ആദ്യത്തെ ചരണം കഴിഞ്ഞാൽ സഹദേവനെ വിളിയ്ക്കുന്ന ചരണമേ ഇപ്പോൾ പതിവുള്ളു. നിലവിളി കേട്ട്‌ സഹദേവൻ ഓടിവരുകയും, പാഞ്ചാലിയെ രക്ഷിച്ച്‌ സിംഹികയുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. അവസാനം സഹദേവൻ അവളുടെ മൂക്കും, മുലകളും, ചെവികളും സ്വന്തം വാളുകൊണ്ട്‌ അരിഞ്ഞിടുന്നു.

സഹദേവന്റെ പദത്തിൽ 'തവ്ദ്‌ ഗുരു കുചയുഗഖണ്ഡനമാരചയേ' എന്നും, തുടർന്നുള്ള ശ്ലോകത്തിൽ 'ചിച്ഛേദ സ്തനയുകമാത്ത ചന്ദ്രഹാസഃ' എന്നും മാത്രമേ പറയുന്നുള്ളു. അതായത്‌ മുലകൾ അരിഞ്ഞുകളഞ്ഞു എന്ന് കാര്യം. എന്നാൽ തുടർന്നുവരുന്ന, ഈ കാലത്ത്‌ പതിവില്ലാത്തതായ രംഗത്തിൽ സഹദേവന്റെ ധർമ്മപുത്രരോടുള്ള പദത്തിൽ 'നാസികയും കുചങ്ങളുമാശു ഞാനറുത്തു' എന്നും കാണുന്നുണ്ട്‌. ഏതായാലും നിണമുണ്ടാവുകയാണെങ്കിൽ, നാസികയും, കുചങ്ങളും, ചെവിയും മുറിഞ്ഞനിലയിലാണ്‌ പതിവ്‌.

നിണമായിത്തീർന്ന സിംഹിക കിർമ്മീരന്റെ സമീപത്തേയ്ക്ക്‌ ഓടിയെത്തുന്നു. ഈ രംഗത്തിൽ നിണമില്ലാതേയും പതിവുണ്ട്‌. അപ്പോൾ കിർമ്മീരൻ തന്നെ നിണമായി പകർന്നാടുകയാണ്‌ പതിവ്‌. നിണത്തിന്റെ വരവ്‌, ആ രൂപത്തിന്റെ ബീഭത്സത എന്നിവ സ്വയം അഭിനയിച്ച്‌ ഫലിപ്പിയ്ക്കണം. മാത്രമല്ല നിണം പറയുന്ന കാര്യങ്ങൾ 'കേട്ടാടണം'.

ഈ കിർമ്മീരന്റെ നിണവുമായുള്ള രംഗത്തിന്ന് നിയതമായ ചടങ്ങുകളുണ്ട്‌. ശിവ പൂജയിലേർപ്പെട്ടിരിയ്ക്കുന്ന കിർമ്മീരൻ ആദ്യം ഒരു ശബ്ദം കേൾക്കുന്നതായി നടിയ്ക്കുന്നു. തുടക്കത്തിൽ അതത്ര സാരമില്ലെന്നു കരുതി ശ്രദ്ധിയ്ക്കാതെയിരിയ്ക്കുന്നു. വീണ്ടും കൂടുതലുച്ചത്തിൽ ശബ്ദം കേട്ടപ്പോൾ, അതത്ര നിസ്സാരമല്ലെന്ന് മനസ്സിലാക്കി അന്വേഷിച്ചിറങ്ങുന്നു. ഈ അന്വേഷണത്തിന്നും നോട്ടത്തിന്നുമൊക്കെ കൃത്യമായ ചടങ്ങുകളുണ്ട്‌. തുടർന്ന്, ദൂരത്ത്‌ മൂക്കും മുലകളും കാതുകളും അരിയപ്പെട്ട്‌ രക്തത്തിൽ കുളിച്ച്‌ ഒരു സ്ത്രീരൂപത്തെ കാണുന്നു. ക്രമേണ അത്‌ തന്റെ സഹോദരിയാണെന്ന് കിർമ്മീരന്ന് മനസ്സിലാകുന്നു. അവളോടി വന്ന് സ്വസഹോദരന്റെ കാൽക്കൽ വീണ്‌ കാര്യങ്ങൾ പറയുന്നത്‌ കേട്ടതായി നടിയ്ക്കുന്നു. എന്നിട്ട്‌ അവളോട്‌ സമാധാനമായിരിയ്ക്കാനും, ഇതിന്ന് തക്കതായ പ്രതിക്രിയ താൻ ചെയ്യുന്നുണ്ടെന്നും പറയുന്നു. തുടർന്ന് 'പടപ്പുറപ്പാട്‌'. ഇത്‌ കഥകളിയിലെ ഒരു സാങ്കേതികസംജ്ഞയാണ്‌. യുദ്ധത്തിന്ന് പുറപ്പെടുവാനായി തീരുമാനമെടുത്തു കഴിഞ്ഞാൽ, അതിന്നൊരുങ്ങുന്ന ചടങ്ങാണിത്‌. തേര്‌ തയ്യാറാക്കുക, ആയുധങ്ങൾ ഒന്നിന്ന് പുറകെ ഒന്നായി ഒരുക്കിവെയ്ക്കുക എന്നിവയെല്ലാമാണ്‌ പടപ്പുറപ്പാടിൽ ആവിഷ്ക്കരിയ്ക്കുന്നത്‌. ഇവിടെ കാട്ടിൽ വസിയ്ക്കുന്ന മനുഷ്യരെ പരാജയപ്പെടുത്തി നശിപ്പിയ്ക്കുന്നതിന്നുള്ള യുദ്ധത്തിന്നായി പുറപ്പെടുക തന്നെയെന്ന് നിശ്ചയിച്ച്‌ പുറപ്പെടാനൊരുങ്ങുന്നു. ആദ്യമായി സൂതനോട്‌ തേര്‌ കൂട്ടിക്കൊണ്ടുവരുവാൻ ആജ്ഞാപിയ്ക്കുന്നു. തുടർന്ന് സേനാനായകന്മാരോട്‌ ആയുധങ്ങളോടു കൂടി ഒരുങ്ങിവരുവാൻ കൽപിയ്ക്കുന്നു. തന്റേതായ എല്ലാ ആയുധങ്ങളും ഓരോന്നായി പരിശോധിച്ച്‌, വേണ്ടതുവണ്ണം തയ്യാറാക്കി തേരിൽ കയറ്റി കെട്ടിവെയ്ക്കുന്നു. എന്നിട്ട്‌ യുദ്ധത്തിന്ന് പുറപ്പെടാനായി സൂതനൊടും ഒപ്പമുള്ള സൈന്യത്തോടുമാജ്ഞാപിച്ച്‌ തേരിൽ കയറി യാത്രയാകുന്നു. നൃത്തത്തിന്റെ ഗാംഭീര്യം കൊണ്ടും, മേളക്കൊഴുപ്പു കൊണ്ടും ഈ രംഗം വളരെ ഉജ്ജ്വലമായ ഒന്നാണ്‌. അപ്പോൾ പകർന്നാട്ടം, കേട്ടാട്ടം എന്നീ വകകളിൽ യുക്തങ്ങളായ മാറ്റങ്ങളുമുണ്ട്‌.


അടുത്തത്‌ നരകാസുരവധത്തിലെ നക്രതുണ്ടിയാണ്‌.

ദേവേന്ദ്രൻ സുരസുന്ദരിമാരോടുകൂടി സസന്തോഷം സ്വർഗ്ഗത്തിൽ വസിയ്ക്കുന്നതറിഞ്ഞ്‌ സഹികെട്ട ദേവശത്രുവായ നരകാസുരൻ, ദേവസുന്ദരിമാരെ അപഹരിച്ചുകൊണ്ടു വരുന്നതിന്നായി സ്വന്തം സഹോദരിയായ നക്രതുണ്ടിയെ നിയോഗിയ്ക്കുന്നു.

'ക്രീഡന്തമാലോക്യ സുരാധിനായകം
നിജാംഗനാദിസമമാത്തകൗതുകം' എന്ന് കവിവാക്യം.
അങ്ങിനെ നക്രതുണ്ടി സ്വർഗ്ഗലോകത്തുവന്ന് അപ്സരസ്സുകളെയെല്ലാമപഹരിച്ച്‌ മടങ്ങുന്ന വഴി ഇന്ദ്രപുത്രനായിരിയ്ക്കുന്ന ജയന്തനെ കണ്ടെത്തുന്നു. അതുസുന്ദരനായ അയാളെ കണ്ട്‌ കാമാതുരയായിത്തീർന്ന നക്രതുണ്ടി, തന്റെ കൂടെയുള്ള ദേവനാരികളെ മായായവനികയ്ക്കുള്ളിൽ മറച്ച്‌ ഒരു ലളിതയായി മാറി ജയന്തനെ സമീപിയ്ക്കുന്നു. അവളുടെ വീണ്ടും വീണ്ടുമുള്ള കാമാഭ്യർത്ഥന അയാൾ നിരസിയ്ക്കുന്നു. അവസാനം ക്രുദ്ധയായ നക്രതുണ്ടി സ്വരൂപം വെളിപ്പെടുത്തി ജയന്തനെ എടുത്തുകൊണ്ടു പോകുന്നതിന്നായി ഒരുങ്ങുന്നു. ജയന്തൻ സ്വന്തം വാളൂരി അവളുടെ മൂക്ക്‌, മുലകൾ, കാതുകൾ എന്നിവയറുത്തു മാറ്റി വിരൂപയാക്കുന്നു.

മറ്റെല്ലാ ലളിതകളേയും പോലെ 'കരി'യായിത്തന്നെയാണ്‌ നക്രതുണ്ടി അരങ്ങത്ത്‌ പ്രത്യക്ഷപ്പെടുന്നത്‌. നരകാസുരനാൽ സ്വർഗ്ഗത്തിലേയ്ക്ക്‌ നിയോഗിയ്ക്കപ്പെട്ട അവസ്ഥയിലാണ്‌ പ്രവേശം. 'സാ നക്രതുണ്ടീ നരകപ്രചോദിതാ' എന്നാണ്‌ ശ്ലോകത്തിൽ. തിരനോക്കിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ, അടന്തവട്ടവും പഞ്ചാരിവട്ടവും. അവ കഴിഞ്ഞാൽ പീഠത്തിലിരുന്ന് ക്ഷീണം നടിച്ച്‌, ഉത്തരീയം കൊണ്ട്‌ വീശിക്കൊണ്ടിരിയ്ക്കുന്നു. പെട്ടെന്ന് നരകാസുരൻ തന്നെ ചില കാര്യങ്ങൾക്കായി നിയോഗിച്ചിരിയ്ക്കുന്നതായി ഓർത്ത്‌ സ്വർഗ്ഗത്തിലേയ്ക്ക്‌ പുറപ്പെട്ട്‌ നാലാമിരട്ടിയെടുക്കുന്നു. തുടർന്ന് പദം.
'ക്രൂരയാകും നക്രതുണ്ടി' എന്നു തുടങ്ങുന്ന സൗരാഷ്ട്രരാഗത്തിൽ മുറിയടന്ത താളത്തിലുള്ള ഈ പദം ആരുടേയും വാക്കല്ല. അഥവാ കവിയുടെ വാക്കാണ്‌. സാധാരണ കഥകളിയിൽ ശ്ലോകങ്ങൾ നിർവ്വഹിയ്ക്കുന്ന ധർമ്മം മാത്രമേ ഈ പദം കൊണ്ട്‌ നടക്കുന്നുള്ളു.
'ഘോരങ്ങളായിരിയ്ക്കുന്ന ദംഷ്ട്രകളോടു കൂടി, ഭീഷണരൂപിയായി, വീരന്മാരായിരിയ്ക്കുന്ന വൈരികളുടെ കുലത്തെത്തന്നെ അതിവിദഗ്ദ്ധമായി സംഹരിയ്ക്കുന്ന ശീലത്തോടുകൂടി, ശ്രേഷ്ഠന്മാരായ മനുഷ്യരേയും ബ്രാഹ്മണരേയും കൊന്ന് അവരുടെ ചോര കുടിയ്ക്കുന്ന പതുവുള്ളവളായി, സിംഹങ്ങളെ സ്വന്തം കാതിൽ തോടയായി അണിഞ്ഞിട്ടുള്ളവളായി ക്രൂരയായി വിളങ്ങുന്ന നക്രതുണ്ടിയെന്ന ദാനവി, വളരെ സാവധാനത്തിൽ സ്വർഗ്ഗത്തിലെത്തിച്ചേർന്നു.'അവിടെ അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയ ദേവസുന്ദരിമാരോട്‌ പറയുവാൻ തുടങ്ങി എന്നതാണ്‌ ആ പദത്തിന്റെ സാരം.
നക്രതുണ്ടിയെ കുറിച്ചുള്ള വിവരണങ്ങളും, കഥാസന്ദർഭം സൂചിപ്പിയ്ക്കുകയും മാത്രമാണ്‌ ഈ പദത്തിൽ ചെയ്തുകാണുന്നത്‌. വേഷം അരങ്ങത്തുള്ള ഒരു പദമാകകൊണ്ട്‌ അതിന്ന് ഭംഗിയുള്ള രംഗപാഠങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. അരങ്ങത്ത്‌ നടുവിൽ ഒരു പെട്ടിക്കാരൻ തിരശ്ശീല നിവർത്തി പിടിച്ച്‌ നിൽക്കുന്നു. പദം ചൊല്ലിക്കൊണ്ടിരിയ്ക്കുമ്പോൾ, നക്രതുണ്ടി തിരശ്ശീലയ്ക്ക്‌ പിന്നിൽ താളത്തിന്നൊപ്പം നടക്കുകയും, ഇടയ്ക്കിടയ്ക്ക്‌ ഇരുഭാഗത്തേയ്ക്കും ഓടിച്ചെന്ന് അലറിക്കൊണ്ട്‌ നിൽക്കുകയും ചെയ്യുന്നു. ഈ സമയമത്രയും കയ്യിൽ 'തൂപ്പ്‌' പിടിച്ചിട്ടുമുണ്ടായിരിയ്ക്കും. ഇതാണ്‌ ആ പദത്തിന്നുള്ള അരങ്ങത്തുള്ള ചടങ്ങ്‌. നക്രതുണ്ടിയുടെ സ്വർഗ്ഗത്തിലേയ്ക്കുള്ള യാത്രയാണ്‌ ഇവിടെ സൂചിപ്പിയ്ക്കുന്നത്‌. കൂട്ടത്തിൽ 'നക്രതുണ്ടിത്വം' വെളിപ്പെടുത്തുകയും. പുതുമയോടുകൂടിയ ഈ പദത്തിന്റെ ആവിഷ്ക്കാരമാണ്‌, ഈ കരിയുടെ കേമത്തം. അതുകൊണ്ടുതന്നെ ലളിതയായിമാറുന്ന മറ്റു കരികളേക്കാൾ നക്രതുണ്ടിയ്ക്ക്‌ ശ്രേഷ്ഠത കൂടുതലുണ്ട്‌. മെയ്യിന്ന് പ്രാഗത്ഭ്യമുള്ള ഒരു നടന്റെ കയ്യിൽ ഈ കഥാപാത്രം ഉൽകൃഷ്ഠമായിത്തീരുന്നത്‌ കാണാറുണ്ട്‌.

പദം തീരുന്നതോടുകൂടി തിരശ്ശീലക്കാരൻ മാറുന്നു. അതിന്ന് ശേഷം നക്രതുണ്ടി സ്വർഗ്ഗത്തിലെത്തിയതായി നടിച്ച്‌ കുറച്ച്‌ ചുറ്റിനടക്കുന്നു. അപ്പോൾ കുറച്ചപ്പുറത്തായി ഇന്ദ്രന്റെ സമക്ഷത്തിങ്കൽ അപ്സരസ്സുകൾ നൃത്തം ചെയ്യുന്നത്‌ കാണുന്നു. ഇന്ദ്രന്റെ മുമ്പിൽ വെച്ച്‌ അവരെ പിടികൂടാൻ സാദ്ധ്യമല്ലാത്തതിനാൽ കുറച്ചുനേരം കാത്തുനിന്ന ശേഷം, ഇന്ദ്രൻ പോയതായറിഞ്ഞ്‌, അവരെ ചെന്ന് പിടിയ്ക്കാൻ നിശ്ചയിയ്ക്കുന്നു. ഇവിടെ 'അഹോ സഫലം' എന്ന് തുടങ്ങുന്ന ഒരു പദമുണ്ട്‌. ഇതിന്റെ ആദ്യഭാഗം ആത്മഗതം പോലെയാണ്‌. എന്റെ ആഗ്രഹം സഫലമായി. ഞാനീ സുന്ദരികളെ ബലമുപയോഗിച്ചു തന്നെ അപഹരിച്ചു കൊണ്ടുപോയി ജ്യേഷ്ഠനായ നരകാസുരന്ന് കാഴ്ചവെയ്ക്കുന്നുണ്ട്‌. ഇതാണ്‌ ആത്മഗതഭാഗത്തിന്റെ അർത്ഥം. തുടർന്നുള്ള ഉത്തരഭാഗം, ദേവസ്ത്രീകളോടുള്ള വചനമാണ്‌. അടുത്തുവരാൻ അനുനയത്തോടെ ആവശ്യപ്പെടുകയും, സംശയിച്ചുനിന്നാൽ കൂട്ടത്തോടെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോകുന്നതാണെന്ന താക്കീതുമാണ്‌ ഈ ഭാഗത്തുള്ളത്‌.

അങ്ങിനെ ദേവസ്ത്രീകളെ രണ്ടുകയ്യിലും അടക്കിപ്പിടിച്ച്‌ മടങ്ങാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് കുറച്ചകലെ ഇന്ദ്രപുത്രനായ ജയന്തനെ കാണുന്നു. അയാളുടെ സൗന്ദര്യാതിരേകത്തിൽ ആകൃഷ്ടയായ ആവൾക്ക്‌, സ്വന്തം കാമകേളിയ്ക്കായി ജയന്തനെ ലഭിയ്ക്കണമെന്ന ആഗ്രഹം ജനിയ്ക്കുന്നു.

'പുരിക്കുഴലിൽ നറുമലർകൾ ചൂടിയും ബാലാ
സരസതര ഗാനം ചെയ്തു സരസനൃത്തമാടിയും
സുരതരുണിപോലെ ദേഹകാന്തിയും അവൾ
വരസുരതമോഹം പൂണ്ടു വിവിധ ലീലചെയ്കയും'
എന്നാണ്‌ തുടർന്ന് വരുന്ന 'സാരിയുടെ പദത്തിൽ പറയുന്നത്‌. സാരിയ്ക്കുള്ള പദങ്ങളിലെ പ്രമേയം, നായികയുടെ സൗന്ദര്യവർണ്ണനയോ, അല്ലെങ്കിൽ അവളുടെ അവസ്ഥയോ ആയിരിയ്ക്കുമെന്ന് മുമ്പ്‌ പറഞ്ഞുവെച്ചിട്ടുണ്ട്‌. തുടർന്ന് മായ കൊണ്ട്‌ സ്വന്തം രൂപവും, ദേവസ്ത്രീകളേയും മറച്ച്‌, ഒരു സുന്ദരിയുടെ (ലളിതയുടെ) രൂപമെടുക്കുന്നു. ഇവിടേയും ലളിതയുടെ സ്തോഭത്തിലാണ്‌ രംഗം വിടുന്നത്‌.

അടുത്ത രംഗത്ത്‌ ലളിതയുടെ പ്രവേശനമാണ്‌. ഇവിടേയും ആദ്യം സാരി തന്നെ. തുടർന്ന് ജയന്തനെ കണ്ട്‌ ലജ്ജ നടിച്ച്‌ പദം തുടങ്ങുന്നു. നീലാംബരി രാഗത്തിൽ ചെമ്പട താളം ഒന്നാം കാലത്തിലുള്ള 'വൃതവരിനന്ദനാ' എന്ന് തുടങ്ങുന്ന പദമാണത്‌. സ്വന്തം രാക്ഷസസ്വഭാവം-ആസുരഭാവം-വ്യക്തമാക്കുന്ന രീതിയിൽതന്നെയാണ്‌ കാര്യങ്ങളുടെ അവതരണം.
'വിശ്രുതപരാക്രമിയും, ദേവന്മാരിൽ ശ്രേഷ്ഠനുമായ അല്ലയോ ഇന്ദ്രപുത്രാ! എന്റെ വാക്കുകൾ സന്തോഷത്തോടെ കേട്ടാലും. ഇപ്പോൾ നിന്നെ കണ്ടതു കൊണ്ട്‌ ഞാൻ അതീവ സന്തുഷ്ടയാണ്‌. എന്തെന്നാൽ ദൈവാനുഗ്രഹത്താൽ എനിയ്ക്ക്‌ ഭർത്തൃഭാഗ്യം വന്നതായി ഞാനറിയുന്നു.'
എന്നാണ്‌ ആ പദത്തിന്റെ സാരം. 'ഹാ! സുന്ദരാ!വരൂ! നമുക്ക്‌ കാമകേളി തുടങ്ങുകയല്ലേ!?' എന്ന് നേരിട്ട്‌ ചോദിയ്ക്കുന്നതുപോലുണ്ട്‌ അവളുടെ സമീപനം.

ആദ്യം ജയന്തൻ മനസംയമനം വിടാതെ അവളുടെ വിവരങ്ങൾ അന്വേഷിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. നീയാരാണ്‌? ദേവസുന്ദരിയാണോ? ഭൂമിയിലുള്ള ഏതെങ്കിലും രാജകുമാരിയാണോ? ഇവിടെ വന്നതെന്തിനാണ്‌? എന്നെല്ലാം അന്വേഷിയ്ക്കുന്ന ജയന്തനോട്‌, ലളിത, താൻ മനുഷ്യസ്ത്രീയോ അസുരസ്ത്രീയോ അല്ലെന്നും, ഒരു ദേവസ്ത്രീയാണെന്നും പറയുന്നതോടൊപ്പം, കാമശരങ്ങളേറ്റ്‌ വലയുകയാണെന്നും അതിനാൽ ഉടനെ കാമകേളികളാരംഭിയ്ക്കണമെന്നും അറിയിയ്ക്കുന്നു.

'മാനുഷനാരിയുമല്ല ദാനവിയുമല്ലഹോ ഞാൻ
വാനവർ കുലത്തിലൊരു മാനിനി ഞാനല്ലോ
സൂനബാണമേറ്റു പാരം കേണുഴന്നീടിനോരെങ്കൽ
കാണിനേരം വൈകാതെ നീ കാമകേളി ചെയ്ക'
എന്ന് പദഭാഗം. ജയന്തൻ, അച്ഛന്റെ സമ്മതം കൂടാതെ താൻ വിവാഹം കഴിയ്ക്കില്ലെന്ന് പറയുന്നു. വീണ്ടും വീണ്ടും ലളിത നിർബന്ധിച്ച്‌ തുടങ്ങിയപ്പോൾ, ജയന്തൻ അവളോട്‌ പോകാനായാജ്ഞാപിയ്ക്കുന്നു. സഹികെട്ട അവൾ സ്വന്തം രൂപം വെളിപെടുത്തി ജയന്തനോട്‌ യുദ്ധത്തിന്നൊരുങ്ങുന്നു. ആ പോരിന്നവസാനത്തിൽ ജയന്തൻ അവളുടെ മൂക്ക്‌, മുലകൾ, ചെവികൾ എന്നിവ അരിഞ്ഞ്‌ വീഴ്ത്തി 'നിണ'മാക്കി മാറ്റുന്നു.

ആ നിലയിൽ രക്തത്തിൽ കുളിച്ച നക്രതുണ്ടി നരകാസുരന്റെ അടുത്തേയ്ക്ക്‌ ഓടിയെത്തുന്നു. ഇവിടെ നരകാസുരന്റെ ആട്ടത്തിന്ന് കിർമ്മീരന്റേതുമായി ചില മാറ്റങ്ങളുണ്ട്‌. വിസ്തരിച്ചുള്ള ശബ്ദവർണ്ണന പതിവുണ്ട്‌.
നരകാസുരൻ പത്നിയുമായി സല്ലപിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ്‌, അലമുറയിട്ട്‌ വരുന്ന നിണത്തിന്റെ ഘോരമായ ശബ്ദം കേൾക്കുന്നത്‌.

അതെന്താണെന്നന്വേഷിച്ചറിയാനുറച്ച്‌ പത്നിയെ അന്തപുരത്തിലേയ്ക്ക്‌ പറഞ്ഞുവിടുന്നു. തുടർന്ന് ആ ശബ്ദമെന്താണെന്ന് ആലോചിയ്ക്കുന്നു. ആദ്യം പർവ്വതങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദമാണോ എന്ന് സംശയിയ്ക്കുന്നു. ഉടനെത്തന്നെ അതല്ലെന്നും ബോദ്ധ്യം വരുന്നു. കാരണം; ഇന്ദ്രൻ പർവ്വതങ്ങളുടെ ചിറകുകളെല്ലാമറുത്തെടുത്തിട്ടുണ്ട്‌. അതിനാൽ പർവ്വതങ്ങൾ നിശ്ചലങ്ങളാണ്‌. അതുകൊണ്ട്‌ പർവ്വതങ്ങൾ കൂട്ടിയിടിയ്ക്കുന്ന ശബ്ദമല്ല. സമുദ്രം ഇരച്ചുവരുന്നതാണോ എന്നാണ്‌ അടുത്ത സംശയം. ഊർവ്വൻ എന്ന മഹർഷി, അധികരിച്ചുവരുന്ന സമുദ്രജലത്തെ കുടിച്ചുവറ്റിയ്ക്കാനായി തന്റെ പുത്രനായ 'ബഡവാനല'നെ നിയോഗിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ സമുദ്രത്തിന്റെ ശബ്ദവുമല്ല. ക്രമേണ മൂക്കും, മുലകളും, ചെവികളുമരിയപ്പെട്ട നിലയിൽ നിലവിളിച്ച്‌ ഓടിവരുന്ന തന്റെ സഹോദരിയാണതെന്ന് മനസ്സിലാക്കുന്നു. ഇതെല്ലാം ആട്ടത്തിൽ കൂടിയാണ്‌ ആവിഷ്ക്കരിയ്ക്കുന്നത്‌. നക്രതുണ്ടിയുടെ വൃത്താന്തമെല്ലാമറിഞ്ഞപ്പോൾ, ഇന്ദ്രനോട്‌ യുദ്ധത്തിന്ന് തയ്യാറാവുന്നു. തുടർന്ന് പടപ്പുറപ്പാടുണ്ട്‌. ഇതിനെല്ലാം പിൻബലമായി നല്ല മേളത്തിന്റെ അകമ്പടി കൂടിയാകുമ്പോൾ ഈ ആട്ടമെല്ലാം വളരെ ഉജ്ജ്വലമായിത്തീരുന്നു.

-
തുടരും.

3 comments:

Haree said...

സിംഹിക• സിംഹിക ബ്രാഹ്മണരുടെ വര്‍ത്തമാനത്തില്‍ നിന്നും ഭര്‍ത്താവ് കൊല്ലപ്പെട്ടത് മനസിലാക്കുന്നു. മറ്റൊരു രീതിയില്‍ അന്വേഷിച്ചു പുറപ്പെടുന്ന അവള്‍ ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ അങ്ങിങ്ങ് തെറിച്ചു കെടക്കുന്നത് കണ്ട് മനസിലാക്കുന്നു, തേടി കാണുന്ന ബ്രാഹ്മണരില്‍ നിന്നും സംഭവിച്ചത് മനസിലാക്കുന്നു. ഈ രണ്ടു രീതിയിലും സിംഹികയുടെ ആട്ടം പതിവുണ്ട്, ശരിയല്ലേ?
• ദേവസ്ത്രീയാണ്, ആകാശത്തിലൂടെ ചരിച്ചപ്പോള്‍ ഈ സുന്ദരരൂപം കണ്ട് താഴേക്കിറങ്ങിയതാണെന്നും (ചിലര്‍ അവിടെത്തന്നെ ദുര്‍ഗാക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങും വഴി എന്നാടിക്കണ്ടിട്ടുണ്ട്...), പേര്‍ ‘ഗണിക’ എന്നാണെന്നും...

നക്രതുണ്ഡി• നരകാസുരന്റെ ആട്ടത്തില്‍, ചക്രവാകങ്ങള്‍ ഭീതിയോടെ കരയുക തുടങ്ങിയ അശുഭലക്ഷണങ്ങള്‍ കാണുന്നതും/ കേള്‍ക്കുന്നതും മറ്റും കൂടി ആടാറുണ്ട്.

പെണ്‍കരി-ലളിതയുള്ള ഒരു കഥ വേണമെന്നുവെച്ചാല്‍ ഇതിലേതു വേണമെന്ന് ഒന്നു സംശയിച്ചുപോവും. എനിക്ക് താത്പര്യം ലളിത-പാഞ്ചാലിയാണ്. എങ്കിലും “ക്രൂരയാവുന്ന നക്രതുണ്ഡിയോ”ടും ഒട്ടും പ്രിയം കുറവില്ല. :-)

ആസ്വദിച്ചു വായിച്ചു. പോസ്റ്റിനു നന്ദി. :-)
--

കപ്ലിങ്ങാട്‌ said...

മാധവൻകുട്ടിയേട്ടാ, വളരെ വിജ്ഞാനപ്രദമായ ലേഖനം!
കിർമ്മീരനെ മഹാഭാരതത്തിൽ ബകന്റെ സഹോദരനായും ഹിഡുംബന്റെ ഉറ്റസുഹൃത്തായുമാണല്ലോ കാണിച്ചിരിക്കുന്നത്‌. എന്നിട്ടും തമ്പുരാൻ കിർമ്മീരനെ ഭടന്മാരും തേരും പട്ടാളവും ഉള്ള ഒരു രാജപ്രമാണിയായി, കത്തി വേഷത്തിൽ നിബന്ധിക്കാനുള്ള കാരണം എന്തായിരിക്കും? സിംഹികാസമാഗമത്തിലും പടപ്പുറപ്പാടിലുമൊക്കെ കത്തിക്കുനൽകാൻ കഴിയുന്ന പൊലിമ ആലോചിച്ചിട്ടാണോ?
ഈ ലളിതമാരായി അങ്ങു കെട്ടികണ്ട പ്രഗൽഭരായ വേഷക്കാരെപ്പറ്റിയും അവരുടെ ആ വേഷത്തിന്റെ പ്രത്യേകതകളെപ്പറ്റിയും എഴുതിയാൽ നന്നാകുമായിരുന്നു.

Dr.T.S.Madhavankutty said...

പ്രിയപ്പെട്ട ഹരീ,
സിംഹികയുടെ ആട്ടത്തിൽ ഹരി സൂചിപ്പിച്ചപോലേയുള്ള വൈവിദ്ധ്യപൂർണ്ണമയ ആട്ടങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ “ദുർഗ്ഗാക്ഷേത്രത്തിൽനിന്ന് തൊഴുതുമടങ്ങുന്ന വഴിനിന്നെ കണ്ടതിനാൽ വന്നു”എന്ന ആട്ടം കണ്ടതായി ഓർക്കുന്നില്ല. പക്ഷേ അതൊരു നല്ല ആട്ടമാണെന്നാൺ എനിയ്ക്ക് തോന്നുന്നത്. നരകാസുർന്റെ ആട്ടവും തഥൈവ.
“ക്രൂരയാകും നക്രതുണ്ടി” എന്നപദം വളരെ unique ആണെന്നത് പരമാർഥം തന്നെ. എന്നാൽ ഹരി പറയുന്നതുപോലെ ഞാനും തിരഞ്ഞെടുക്കുക സിംഹികയേതന്നെയാകും.
ശ്രീ കപ്ലിങ്ങാട്,
ക്കൊട്ടയത്ത് തമ്പുരാൻ ഇന്നുകാണുന്ന തരത്തിലുള്ള ഒരു കത്തിയേ ഭാവനയിൽ കണ്ടിട്ടുണ്ടാകുമോ എന്ന് സംശയമാണ്. കാലക്രമത്തിൽ ക്രമേണ ഉരുത്തിരിഞ്ഞുവന്ന ഒന്നാണ് ഇന്നത്തെ കത്തി എന്നുവേണം കരുതാന്. എന്നാല്, ഒരു ആട്ടക്കഥയേ കുറിച്ച് അദ്ദേഹത്തിന്ന് ക്ര്ത്യമായ ധാരണ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചടുലവും ദ്രുതകലത്തിലുള്ളതുമയ ചടങ്ങുകളോടുകൂടിയ ഒരു വേഷത്തേയാകും അദ്ദേഹം ഭാവനയിൽ കണ്ടിട്ടുണ്ടാവുക. അതിനാലയിരിയ്ക്കണം അങ്ങു സൂചിപ്പിച്ച്തുപോലുള്ള ഒരു രാജ്യപ്രമാണിയെ അവിടെ നിബന്ധിച്ചത്.
ഏതായാലും രണ്ടുപേർക്കും നന്ദി രേഖപ്പെടുത്തുന്നു.
ഞാൻ കണ്ട ലളിതകളേകുറിച്ച് ഇനിയൊരിയ്ക്കൽ ആകാം
മാധവൻ കുട്ടി